ഓസ്റ്റിൻ (ടെക്സസ്): യു.എസിലെ ടെക്സസിൽ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് സൈനികർ കൊല്ലപ്പെട്ടു. യു.എസ്. ആർമിയുടെ എ.എച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററാണ് ബുധനാഴ്ച സലാഡോയിൽ അപകടത്തിൽപ്പെട്ടത്. ബെൽ കൗണ്ടി ഷെരീഫ് ഓഫീസും യു.എസ്. ആർമിയും അപകടവിവരം സ്ഥിരീകരിച്ചു.ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് സൈനികരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി ബെൽ കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് ബിൽ കോൾമാൻ അറിയിച്ചു. ജനവാസമേഖലയ്ക്ക് സമീപമുള്ള വയലിലേക്കാണ് ഹെലികോപ്റ്റർ പതിച്ചത്.ഫോർട്ട് ഹുഡിൽനിന്ന് പറന്നുയർന്ന എ.എച്ച്-64 അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടതെന്ന് ആക്ടിങ് കമാൻഡിങ് ജനറൽ ബ്രിഗേഡിയർ ജനറൽ ഈതൻ ഡിവൻ പറഞ്ഞു. അപകടത്തിൽ ജീവൻ പൊലിഞ്ഞ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി.അപകടകാരണമോ മരിച്ച സൈനികരുടെ വിവരങ്ങളോ ആർമി പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം ധരിപ്പിച്ചശേഷം 24 മണിക്കൂറിനുശേഷമേ പേരുകൾ ഔദ്യോഗികമായി പുറത്തുവിടൂ എന്ന് യു.എസ്. ആർമി അറിയിച്ചു.ഹെലികോപ്റ്റർ തകർന്നുവീണതിനെത്തുടർന്ന് പ്രദേശത്ത് വൻ തീപിടിത്തമുണ്ടായി. തീയണയ്ക്കുന്നതിനായി ടാങ്കർ വിമാനങ്ങൾ ഉപയോഗിച്ച് അഗ്നിശമന ലായനികൾ വിതറി. സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.