തീവ്രവാദ ഗ്രൂപ്പുകളെ നേരിടാൻ ഇന്ത്യയുമായി ഒന്നിക്കും; ഇസ്രായേലിന്‍റെ പുതിയ ഭൗമരാഷ്ട്രീയ സഖ്യം 'ഹെക്സഗൺ' പ്രഖ്യാപിച്ച് നെതന്യാഹു


25, February, 2026
Updated on 25, February, 2026 9


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് തൊട്ടുമുമ്പായി പശ്ചിമേഷ്യയിൽ പുതിയൊരു ഭൗമരാഷ്ട്രീയ സഖ്യത്തിന് രൂപം നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഹെക്സഗൺ ഓഫ് അലയൻസ്' (Hexagon of Alliances) എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഈ സഖ്യത്തിൽ ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായാണ് ഇസ്രായേൽ കാണുന്നത്.മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളെയും ശത്രുരാജ്യങ്ങളുടെ കൂട്ടായ്മകളെയും നേരിടാനാണ് ഈ ആറംഗ സഖ്യം ലക്ഷ്യമിടുന്നത്. ഇന്ത്യയെക്കൂടാതെ ഇസ്രായേൽ, ഗ്രീസ്, സൈപ്രസ് എന്നിവരാണ് സഖ്യത്തിലെ പ്രധാന രാജ്യങ്ങൾ. മറ്റ് അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളും ഇതിന്റെ ഭാഗമാകുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഫെബ്രുവരി 25, 26 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്താനിരിക്കെയാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണിത്. സന്ദർശന വേളയിൽ ഇരു നേതാക്കളും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ ചർച്ചകൾ നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.ഇസ്രായേൽ-ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും, സൗദി അറേബ്യയും പാകിസ്ഥാനും ചേർന്ന് നാറ്റോ മാതൃകയിലുള്ള സൈനിക സഖ്യം രൂപീകരിച്ച പശ്ചാത്തലത്തിലുമാണ് നെതന്യാഹുവിന്റെ ഈ പുതിയ നീക്കം.ഫെബ്രുവരി 22-ന് നടന്ന കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു ഈ സഖ്യത്തിന്റെ രൂപരേഖ അവതരിപ്പിച്ചത്. പശ്ചിമേഷ്യയ്ക്കുള്ളിലും ചുറ്റുമായി ഒരു സുരക്ഷാ വലയം തീർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഇന്ത്യ, അറബ് രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, മെഡിറ്ററേനിയൻ രാജ്യങ്ങൾ (ഗ്രീസ്, സൈപ്രസ്), മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവരടങ്ങിയ ഒരു വ്യവസ്ഥാപിത സംവിധാനമാണ് ഞാൻ വിഭാവനം ചെയ്യുന്നത്," നെതന്യാഹു പറഞ്ഞു. സുരക്ഷ, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ, പ്രതിരോധം എന്നീ മേഖലകളിൽ ആഴത്തിലുള്ള സഹകരണമാണ് ഈ സഖ്യം ലക്ഷ്യമിടുന്നത്.മേഖലയിലെ 'തീവ്രവാദ അച്ചുതണ്ടുകളെ' പ്രതിരോധിക്കുക എന്നതാണ് ഹെക്സഗണിന്റെ പ്രധാന ദൗത്യം. ഇറാനും അവരുടെ കീഴിലുള്ള ഹമാസ്, ഹിസ്ബുള്ള, ഹൂതി തുടങ്ങിയ ഗ്രൂപ്പുകളെയും (Radical Shia Axis), ഐഎസ് ഉൾപ്പെടെയുള്ള മറ്റ് തീവ്രവാദ ശൃംഖലകളെയും (Emerging Radical Sunni Axis) ഒരുപോലെ നേരിടാൻ ഈ സഖ്യം സഹായിക്കുമെന്ന് നെതന്യാഹു വിശ്വസിക്കുന്നു. സമാന ചിന്താഗതിയുള്ള രാജ്യങ്ങൾ ഒന്നിക്കുന്നത് മേഖലയുടെ സുരക്ഷയും ഭാവിവും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നെതന്യാഹുവിൻ്റെ ഈ പ്രഖ്യാപനം ദക്ഷിണ-പശ്ചിമ ഏഷ്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. നേരത്തെ ഇന്ത്യ-യുഎഇ-ഇസ്രായേൽ-ഗ്രീസ് എന്നീ രാജ്യങ്ങൾക്കിടയിൽ നിലനിന്നിരുന്ന അനൗദ്യോഗിക ധാരണകളെ ഒരു ഔദ്യോഗിക സുരക്ഷാ ചട്ടക്കൂടിലേക്ക് മാറ്റാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. 2025 സെപ്റ്റംബറിൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പിട്ട തന്ത്രപരമായ പ്രതിരോധ കരാറിനുള്ള (Islamic Nato) മറുപടിയായാണ് ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.ഇന്ത്യയെ സംബന്ധിച്ചിടത്തോളം പശ്ചിമേഷ്യയിലെ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കാൻ ഈ സഖ്യം സഹായിക്കും. എബ്രഹാം ഉടമ്പടിക്കും ഐ2യു2 (I2U2) കൂട്ടായ്മയ്ക്കും അപ്പുറം, ഒരു സുരക്ഷാ സഖ്യത്തിന്റെ ഭാഗമാകുന്നത് ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകും. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തോടെ ഈ ഹെക്സഗൺ സഖ്യത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.




Feedback and suggestions