പശ്ചിമേഷ്യൻ യുദ്ധം! യുഎഇയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി


8, March, 2026
Updated on 8, March, 2026 5


പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഎഇയിലുള്ള ഇന്ത്യൻ പൗരർക്കായി അബുദാബിയിലെ ഇന്ത്യൻ എംബസി അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അപകടങ്ങൾ നടന്ന സ്ഥലങ്ങൾ, വിമാനത്താവളങ്ങൾ, മറ്റ് നിയന്ത്രിത മേഖലകൾ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃതമായ ഫോട്ടോകളോ വീഡിയോകളോ പകർത്താൻ ശ്രമിക്കരുതെന്ന് എംബസി കർശനമായി നിർദ്ദേശിച്ചു. ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ യുഎഇ അധികൃതർ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും, മിസൈൽ അവശിഷ്ടങ്ങളുടെയോ സ്ഫോടനങ്ങളുടെയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി.


പ്രാദേശിക നിയമങ്ങളും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പൂർണ്ണമായും പാലിക്കാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. അപായ സൂചനകൾ ലഭിച്ചാലുടൻ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറുകയും അധികൃതരുടെ അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടെത്തന്നെ തുടരുകയും വേണം. അടിയന്തര സാഹചര്യങ്ങളിൽ ദൃശ്യങ്ങൾ പകർത്താനായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. കൂടാതെ, സംശയാസ്പദമായ വസ്തുക്കളോ സ്ഫോടനാവശിഷ്ടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവയിൽ തൊടാനോ സമീപിക്കാനോ പാടില്ലെന്നും ഉടൻതന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്നും ജാഗ്രതാ കുറിപ്പിൽ പറയുന്നു.അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണത്തിന് മറുപടിയായി ഇറാൻ തൊടുത്തുവിടുന്ന മിസൈലുകളും ഡ്രോണുകളും അയൽരാജ്യങ്ങളിലെ സുരക്ഷയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്താണ് ഇന്ത്യൻ എംബസി പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതലുകൾ പുറപ്പെടുവിച്ചത്. യുഎഇയിലെ നിയമങ്ങൾ കർശനമായതിനാൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് എംബസി പ്രത്യേകം ഓർമ്മിപ്പിച്ചു.




Feedback and suggestions