യു.എസ് ദേശീയ കടം 40 ട്രില്യൺ ഡോളർ കടന്നു: സാമ്പത്തിക രംഗത്ത് വൻ ആശങ്ക


20, August, 2026
Updated on 20, August, 2026 3



വാഷിംഗ്‌ടൺ: അമേരിക്കയുടെ ഫെഡറൽ കടബാധ്യത ചരിത്രത്തിലാദ്യമായി 40 ട്രില്യൺ ഡോളർ (ഏകദേശം 3,300 ലക്ഷം കോടി രൂപ) പിന്നിട്ടു. സോഷ്യൽ സെക്യൂരിറ്റി, മെഡികെയർ തുടങ്ങിയ ക്ഷേമ പദ്ധതികൾ, പ്രതിരോധ ചെലവുകൾ, മുൻ കടങ്ങളുടെ വൻതുക പലിശ തിരിച്ചടവ് എന്നിവ വർധിച്ചതാണ് കടം റെക്കോർഡ് ഉയരത്തിലെത്തിച്ചത്.കഴിഞ്ഞ മാർച്ചിലാണ് യു.എസ് കടം 39 ട്രില്യൺ ഡോളറിലെത്തിയത്. തുടർന്ന് വെറും അഞ്ചുമാസത്തിനുള്ളിലാണ് ഒരു ട്രില്യൺ ഡോളറിന്റെ പുതിയ ബാധ്യത കൂടി അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് മേൽ വന്നെത്തിയത്. നികുതി വരുമാനത്തേക്കാൾ ഉയർന്ന തുക ചെലവഴിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.


സാധാരണക്കാരെയും ബാധിക്കും

അനിയന്ത്രിതമായി ഉയരുന്ന ദേശീയ കടം സാധാരണക്കാരായ അമേരിക്കക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 * വീട്, വാഹനം എന്നിവയ്ക്കുള്ള വായ്പാ പലിശനിരക്കുകൾ കുത്തനെ ഉയർന്നേക്കാം.

 * ബിസിനസ് നിക്ഷേപങ്ങൾ കുറയുന്നതോടെ വേതന വർധനവിനെയും തൊഴിലവസരങ്ങളെയും ബാധിക്കും.

 * അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റത്തിന് വഴിവെക്കും.

കോവിഡ് മഹാമാരിക്കാലത്ത് സാമ്പത്തിക രംഗത്തെ പിടിച്ചുനിർത്താൻ ട്രില്യൺ കണക്കിന് ഡോളർ സർക്കാർ കടമെടുത്തിരുന്നു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെയും, ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്തെയും നയങ്ങൾ കടം കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ട്രംപ് നടപ്പിലാക്കിയ നികുതി ഇളവുകളും ഉയർന്ന ചെലവഴിക്കലുകളും കടബാധ്യത ഇത്രയധികം ഉയർത്തിയെന്ന് വിമർശകർ വാദിക്കുന്നു.

കടപരിധി വീണ്ടും പ്രതിസന്ധിയിലായേക്കും

നിലവിലെ ധനകാര്യ നയങ്ങൾ സുസ്ഥിരമല്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഫെഡറൽ സർക്കാരിന്റെ കടമെടുപ്പ് പരിധി 2027-ന്റെ തുടക്കത്തിൽ 41.1 ട്രില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ കടപരിധി ഉയർത്തുന്നതിലോ താൽക്കാലികമായി നീട്ടിവെക്കുന്നതിലോ യു.എസ് കോൺഗ്രസിന് വീണ്ടും നിർണായക തീരുമാനമെടുക്കേണ്ടി വരും.





Feedback and suggestions