23, July, 2026
Updated on 23, July, 2026 5
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രൂക്ഷമായ മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് പ്രധാനമന്ത്രിയാണെന്നും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി തകർക്കാനും കൈയ്യടക്കാനും പ്രധാനമന്ത്രി അനുവാദം നൽകുകയും അതിന് ഉത്തരവാദികളായവരെ സംരക്ഷിക്കുകയുമാണ് ചെയ്തതെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ആരോപിച്ചു. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും അവരുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയോടായിരുന്നു രാഹുലിന്റെ പ്രതികരണം.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കുക, സമരത്തിലായ വിദ്യാർത്ഥികളോട് മാപ്പ് പറയുക, വിദ്യാർത്ഥികളെ മർദ്ദിച്ച പോലീസുകാർക്കെതിരെ ശക്തമായ നടപടിയെടുക്കുക എന്നീ മൂന്ന് പ്രധാന ആവശ്യങ്ങൾ രാഹുൽ ഗാന്ധി ആവർത്തിച്ചു. വിഷയം പാർലമെന്റിൽ നേരിട്ട് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ഭയപ്പെടുകയാണെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മാത്രമാണ് പ്രതികരിക്കുന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശും കുറ്റപ്പെടുത്തി. പരീക്ഷ തട്ടിപ്പുകൾക്ക് കാരണം സർക്കാരിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പാർലമെന്റിന് പുറത്തും വൻ പ്രതിഷേധം ഉയർത്തി. പരീക്ഷാ ക്രമക്കേടുകൾ തടയാൻ കേന്ദ്ര സർക്കാർ അതിവേഗ കോടതികൾ ഉൾപ്പെടെയുള്ള നിർണ്ണായക നടപടികൾ പ്രഖ്യാപിച്ചിട്ടും, വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതായി വിമർശനം ഉയരുകയാണ്. കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനായി നടത്തുന്ന ഈ ശ്രമങ്ങൾക്കെതിരെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. മുൻകാലങ്ങളിൽ ചോദ്യപേപ്പർ ചോർച്ച തടയാൻ ശക്തമായ സംവിധാനങ്ങൾ ഇല്ലാതിരുന്നപ്പോൾ നിശബ്ദത പാലിച്ചവർ, നിലവിലെ സർക്കാർ കൈക്കൊള്ളുന്ന സുതാര്യമായ പരിഷ്കാരങ്ങളെയും തത്സമയ അന്വേഷണങ്ങളെയും പൂർണ്ണമായി തള്ളിക്കളയുന്നത് ഇരട്ടത്താപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു.