25, February, 2026
Updated on 25, February, 2026 29
തന്റെ രണ്ടാം ടേമിന്റെ ആദ്യ വർഷത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നും, അതിൽ പ്രധാനപ്പെട്ടത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധ ഭീഷണിയായിരുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ കോൺഗ്രസിലെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. തന്റെ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ വഴി ഏകദേശം 35 ദശലക്ഷം ആളുകൾ കൊല്ലപ്പെടുമായിരുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞതായും ട്രംപ് കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കും മേൽ 200 ശതമാനം നികുതി ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഉണ്ടായ ഇന്ത്യ-പാകിസ്ഥാൻ സായുധ സംഘട്ടനത്തിൽ ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായെന്ന വാദത്തെ ഇന്ത്യ പൂർണ്ണമായും നിഷേധിച്ചു. 2025 മെയ് മാസത്തിൽ ഇരു രാജ്യങ്ങളിലെയും ഡിജിഎംഒ-മാർ തമ്മിൽ നടത്തിയ നേരിട്ടുള്ള ചർച്ചകളിലൂടെയാണ് വെടിനിർത്തൽ ധാരണയിലെത്തിയതെന്ന് ഇന്ത്യ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിപ്പിച്ചത് സ്വന്തം നിലയ്ക്കുള്ള ചർച്ചകളിലൂടെയാണെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്.റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള മറ്റ് സംഘർഷങ്ങൾ അവസാനിപ്പിക്കാൻ തന്റെ ഭരണകൂടം കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ആദ്യ പത്ത് മാസത്തിനുള്ളിൽ തന്നെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചുവെന്നും ഒൻപതാമത്തെ യുദ്ധം നിർത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു. താൻ പ്രസിഡന്റായിരുന്നെങ്കിൽ റഷ്യ-യുക്രെയ്ൻ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും, അമേരിക്കക്കാരുടെ സുരക്ഷയും ആഗോള സമാധാനവും പുനഃസ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പ്രസംഗത്തിൽ വ്യക്തമാക്കി.