30, March, 2026
Updated on 30, March, 2026 3
തെക്കൻ ലെബനനിൽ ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള സൈനിക നീക്കം കൂടുതൽ ശക്തമാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. അതിർത്തി ഗ്രാമങ്ങൾക്ക് നേരെയുള്ള ഹിസ്ബുള്ളയുടെ റോക്കറ്റ്, ആൻ്റി ടാങ്ക് മിസൈൽ ആക്രമണങ്ങൾ തടയുന്നതിനും ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ നോർത്തേൺ കമാൻഡിൽ നിന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്. അതിർത്തി കടന്നുള്ള അധിനിവേശ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കാൻ നിലവിലുള്ള സുരക്ഷാ മേഖല വ്യാപിപ്പിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ആഴ്ച ഇസ്രായേൽ പ്രഖ്യാപിച്ച ബഫർ സോൺ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ വടക്ക് ലിറ്റാനി നദി വരെ നീളുമെന്ന് അറിയിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഇതിലും കൂടുതൽ പ്രദേശങ്ങൾ ഇസ്രായേൽ പിടിച്ചെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ മാസം ആദ്യം ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം കടുപ്പിച്ചത്.ഇതിനകം ആയിരക്കണക്കിന് ഹിസ്ബുള്ള പോരാളികളെ വധിച്ചതായും അവരുടെ മിസൈൽ ശേഖരം ഗണ്യമായി കുറച്ചതായും നെതന്യാഹു അവകാശപ്പെട്ടു. എങ്കിലും വടക്കൻ മേഖലയിലെ സാഹചര്യം അടിസ്ഥാനപരമായി മാറ്റാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം ഇരുപക്ഷത്തും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. മാർച്ച് 2-ന് ആരംഭിച്ച പുതിയ യുദ്ധത്തിൽ ലെബനനിൽ സ്ത്രീകൾക്കും കുട്ടികൾക്കും മെഡിക്കൽ പ്രവർത്തകർക്കും ഉൾപ്പെടെ 1,100-ലധികം പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ അധികൃതർ അറിയിച്ചു. ഇസ്രായേലിന്റെ കണക്കനുസരിച്ച് നാല് സൈനികർ തെക്കൻ ലെബനനിലെ പോരാട്ടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം തങ്ങളുടെ 400-ലധികം പോരാളികൾ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു. മേഖലയിലെ ഇറാന്റെ സ്വാധീനം ഇല്ലാതാക്കാനുള്ള വലിയ യുദ്ധത്തിന്റെ ഭാഗമാണ് ലെബനൻ കാമ്പയിൻ എന്ന് നെതന്യാഹു പറഞ്ഞു.ലെബനനിലെ ഹിസ്ബുള്ളയ്ക്കും ഗാസയിലെ ഹമാസിനുമെതിരായ പോരാട്ടം ഇറാൻ നയിക്കുന്ന സഖ്യത്തെ ദുർബലപ്പെടുത്തുന്നുണ്ടെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തൽ. ഇറാനുമായുള്ള നേരിട്ടുള്ള സംഘർഷം നിലനിൽക്കുന്നതിനാൽ പശ്ചിമേഷ്യയിൽ അതീവ ജാഗ്രത തുടരുകയാണ്.ഇസ്രായേലിൻ്റെ പുതിയ നീക്കം കൂടുതൽ പ്രാദേശിക സംഘർഷങ്ങളിലേക്ക് വഴിമാറുമോ എന്ന ആശങ്ക അന്താരാഷ്ട്ര സമൂഹം പങ്കുവെക്കുന്നുണ്ട്. അതിർത്തിയിൽ നിന്ന് ഹിസ്ബുള്ളയെ തുരത്തുന്നത് വരെ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ നൽകുന്ന സൂചന.