31, March, 2026
Updated on 31, March, 2026 2
ഇറാനിലെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടത് നയതന്ത്ര ചർച്ചകളിൽ അമേരിക്കയെ വഞ്ചിച്ചതുകൊണ്ടാണെന്ന വിവാദ വെളിപ്പെടുത്തലുമായി അമേരിക്ക. സമാധാന ശ്രമങ്ങൾക്കിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തെ തെറ്റിദ്ധരിപ്പിക്കുകയും കളവ് പറയുകയും ചെയ്തതിനാലാണ് ഇറാനിയൻ ഉദ്യോഗസ്ഥർ ലക്ഷ്യം വെക്കപ്പെട്ടതെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.“അവർ ഇപ്പോൾ ജീവനോടെ ഇല്ലാത്തത് ചർച്ചകളിൽ ഞങ്ങളെ വഞ്ചിച്ചതുകൊണ്ടാണ്. അത് പ്രസിഡന്റിന് സ്വീകാര്യമായിരുന്നില്ല,” ലെവിറ്റ് പറഞ്ഞു. ഇറാനുമായി നിലവിൽ ചർച്ചകൾ തുടരുന്നുണ്ടെന്നും എന്നാൽ അവർ സ്വകാര്യമായി നൽകുന്ന വാക്കുകൾ പാലിക്കുന്നുണ്ടോ എന്ന് കർശനമായി പരിശോധിക്കുമെന്നും അമേരിക്ക അറിയിച്ചു. ഇറാന്റെ ആണവ ലക്ഷ്യങ്ങൾ ഉപേക്ഷിച്ച് ഒരു കരാറിലെത്താനുള്ള അവസാന അവസരമാണിതെന്നും, വാക്ക് പാലിച്ചില്ലെങ്കിൽ ഗുരുതരമായ സൈനിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകി.യുദ്ധത്തിന്റെ സാമ്പത്തിക ഭാരം പങ്കിടാൻ ഗൾഫ് രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്ന കാര്യവും അമേരിക്ക പരിഗണിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് ധനസഹായം നൽകാൻ അറബ് രാജ്യങ്ങളുമായി ആശയവിനിമയം നടത്താൻ പ്രസിഡന്റ് താൽപ്പര്യപ്പെടുന്നുണ്ടെന്നും ലെവിറ്റ് കൂട്ടിച്ചേർത്തു. ഇറാനിലെ മുൻ നേതാക്കളുടെ കൊലപാതകത്തിന് പിന്നിൽ നയതന്ത്രപരമായ കാരണങ്ങളാണെന്ന അമേരിക്കയുടെ തുറന്നുപറച്ചിൽ രാജ്യാന്തര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.