10, May, 2026
Updated on 10, May, 2026 4
ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി നടനും ടിവികെ നേതാവുമായ വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് ആണ് ചടങ്ങുകൾ. ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിലാണ് വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.
എഐഎഡിഎംകെയുടെയും ഡിഎംകെയുടെയും പരമ്പരാഗത ആധിപത്യം തകർത്ത് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്ന ആദ്യത്തെ ദ്രാവിഡേതര പാർട്ടിയാണിത്. 'ബസി' എൻ ആനന്ദ്, ആധവ് അർജുന, കെഎ സെങ്കോട്ടയ്യൻ, എസ് കീർത്തന, കെജി അരുൺരാജ്, പി വെങ്കിട്ടരമണൻ, സിടിആർ നിർമ്മൽ കുമാർ, എ രാജ്മോഹൻ, കെടി പ്രഭു എന്നിവർ ഉൾപ്പെടുന്നതാണ് പുതിയ വിജയ് മന്ത്രിസഭ. മെയ് 13-നോ അതിനുമുമ്പോ വിശ്വാസവോട്ടെടുപ്പിലൂടെ വിജയ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനെത്തും. ഇന്ന് വൈകുന്നേരം 3:45 ന് സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ അദ്ദേഹത്തിന്റെ ജ്യോതിഷി രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യാനാണ് നിർദ്ദേശിച്ചത്.സത്യപ്രതിജ്ഞാ ചടങ്ങിനായി എട്ട് മണിക്ക് ശേഷം വിജയ് തന്റെ വീട്ടിൽ നിന്ന് നെഹ്‌റു സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടു. പോകുമ്പോൾ, പുറത്ത് നിൽക്കുന്ന ആരാധകരെ കൂപ്പുകൈകളോടെ അദ്ദേഹം അഭിവാദ്യം ചെയ്തു. നടിയും സുഹൃത്തുമായ തൃഷയും സ്റ്റേഡിയത്തിലേക്ക് തിരിച്ചിട്ടുണ്ട്.
234 അംഗ നിയമസഭയിൽ ഭൂരിപക്ഷം മറികടക്കാൻ ആവശ്യമായ പിന്തുണ വിജയിയുടെ തമിഴഗ വെട്രി കഴകം (ടിവികെ) നേടിയതിനെത്തുടർന്നാണ് സർക്കാർ രൂപീകരണത്തിന് ശനിയാഴ്ച ഗവർണറുടെ അനുമതി ലഭിച്ചത്.
വിടുതലൈ ചിരുതൈഗൽ കച്ചി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കോൺഗ്രസ് എന്നിവയുൾപ്പെടെയുള്ള പാർട്ടികൾ സഖ്യ സർക്കാർ രൂപീകരണത്തിന് ടിവികെ മേധാവിക്ക് നിരുപാധിക പിന്തുണ നൽകി. ഇതോടെ മുതിർന്ന ടിവികെ നേതാക്കൾക്കൊപ്പം വിജയ് 120 എംഎൽഎമാരുടെ പിന്തുണാ കത്തുകൾ ഗവർണർക്ക് സമർപ്പിച്ചു.59 വർഷങ്ങൾക്ക് ശേഷം തമിഴ്‌നാടിന്റെ ആദ്യത്തെ ദ്രാവിഡ വംശജനല്ലാത്ത മുഖ്യമന്ത്രിയായി വിജയ് ഇന്ന് ഒറ്റയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, മന്ത്രിസഭയുടെ വലുപ്പത്തിലും ഘടനയിലും അനിശ്ചിതത്വം തുടർന്നു. അദ്ദേഹത്തോടൊപ്പം എത്ര മന്ത്രിമാരെ ഉൾപ്പെടുത്തുമെന്ന് ഇതുവരെ വ്യക്തതയില്ല.
സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം തേടി വിജയ് ഗവർണറുമായി ഒരാഴ്ചയ്ക്കുള്ളിൽ നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയായിരുന്നു ശനിയാഴ്ചത്തേത് . എംഎൽഎമാരുടെ പിന്തുണ അറിയിക്കാൻ ആവശ്യമായ കത്തുകൾ ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ മുൻ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു.
ദിവസങ്ങൾ നീണ്ട തീവ്രമായ ചർച്ചകൾക്ക് ശേഷം, ഡിഎംകെയുടെ സഖ്യകക്ഷികൾ ഒടുവിൽ വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുകയും 234 അംഗ നിയമസഭയിൽ പകുതിയോളം വിജയിക്കാൻ സഹായിക്കുകയും ചെയ്തതോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചു. പക്ഷേ, സഖ്യത്തിന് 120 എംഎൽഎമാരുടെ നേരിയ ഭൂരിപക്ഷം മാത്രമേയുള്ളൂ.