13, May, 2026
Updated on 13, May, 2026 4
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. തങ്ങളുടെ രാജ്യത്തിന് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് സൗദി അറേബ്യ ഇറാൻ മണ്ണിൽ നേരിട്ട് സൈനിക നടപടി സ്വീകരിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പാശ്ചാത്യ, ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്.മാർച്ച് അവസാനത്തോടെ സൗദി വ്യോമസേനയാണ് ഈ ആക്രമണങ്ങൾ നടത്തിയത്. ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്. ആക്രമണത്തിൽ തകർക്കപ്പെട്ട കൃത്യമായ ലക്ഷ്യസ്ഥാനങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ഫെബ്രുവരി 28-ന് ഇറാനിലെ യുഎസ്-ഇസ്രായേൽ ആക്രമണത്തോടെ തുടങ്ങിയ വലിയ പ്രാദേശിക സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ രഹസ്യ നീക്കങ്ങൾ. യുദ്ധത്തിനിടയിൽ ആറ് ജിസിസി (GCC) രാജ്യങ്ങളിലെയും യുഎസ് സൈനിക താവളങ്ങൾ, സിവിൽ വിമാനത്താവളങ്ങൾ, എണ്ണ ശുദ്ധീകരണ ശാലകൾ എന്നിവ ലക്ഷ്യമാക്കി ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു.കൂടാതെ ഹോർമുസ് കടലിടുക്ക് അടച്ചുകൊണ്ട് ആഗോള വ്യാപാരം തടസ്സപ്പെടുത്തുകയും ചെയ്തു. ഇതിന് മറുപടിയായി കൃത്യമായ തിരിച്ചടി (Tit-for-tat) നൽകാനാണ് സൗദി അറേബ്യ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ആക്രമണങ്ങളെക്കുറിച്ച് സൗദി അധികൃതർ നേരിട്ട് സ്ഥിരീകരണം നൽകിയിട്ടില്ല. എങ്കിലും മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കാനും സ്ഥിരത നിലനിർത്താനുമാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. "സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സംയമനം പാലിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ സ്ഥിരമായ നിലപാട് ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു," മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇറാൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.സൗദിയുടെ ഈ നീക്കം അവരുടെ സുരക്ഷാ നയത്തിലെ വലിയ മാറ്റമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. പ്രതിരോധത്തിനായി പാരമ്പര്യമായി അമേരിക്കയെ ആശ്രയിച്ചിരുന്ന റിയാദ്, സ്വന്തം മണ്ണിൽ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായതോടെ കൂടുതൽ ശക്തമായ സൈനിക നിലപാടിലേക്ക് മാറിയതായി കരുതപ്പെടുന്നു. സൗദിക്കൊപ്പം യുണൈറ്റഡ് അറബ് എമിറേറ്റും (UAE) ഇറാനിലെ ചില കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സൈനിക നീക്കം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.സൈനിക നടപടികൾക്കിടയിലും ടെഹ്‌റാനുമായുള്ള നയതന്ത്ര ചർച്ചകൾ സൗദി അറേബ്യ തുടരുന്നുണ്ട്. 2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ പുനഃസ്ഥാപിച്ച നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാനത്തിൽ, കൂടുതൽ വലിയ യുദ്ധം ഒഴിവാക്കാനാണ് ഇരുവിഭാഗവും ശ്രമിക്കുന്നത്. സൗദി അറേബ്യയുടെ തിരിച്ചടിക്ക് പിന്നാലെ രാജ്യത്തിന് നേരെ ഇറാനിൽ നിന്നുള്ള ആക്രമണങ്ങൾ കുറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. എങ്കിലും ഇറാഖിലെ ഇറാൻ അനുകൂല ഗ്രൂപ്പുകളിൽ നിന്നുള്ള ഭീഷണി ഇപ്പോഴും നിലനിൽക്കുന്നത് മേഖലയിലെ സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്.