ചർച്ചകളുടെ മേശപ്പുറത്തേക്ക് നീങ്ങുന്ന പശ്ചിമേഷ്യ; ഹോർമുസ് കടലിടുക്കിലെ തർക്കങ്ങളും സ്വിറ്റ്‌സർലൻഡ് ചർച്ചകളും!


21, June, 2026
Updated on 21, June, 2026 6


പശ്ചിമേഷ്യ വീണ്ടും കനലരിയുകയാണ്. ഒരു വശത്ത് സമാധാനത്തിനായുള്ള നയതന്ത്ര ചർച്ചകൾ സ്വിറ്റ്സർലൻഡിലെ പർവതനിരകളിൽ ആരംഭിക്കുമ്പോൾ, മറുവശത്ത് ലോകത്തിന്റെ സാമ്പത്തിക ഞരമ്പായ ഹോർമുസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിൽ കടുത്ത വാക്പോര് തുടരുന്നു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ അമേരിക്ക-ഇറാൻ പ്രാഥമിക കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. എന്നാൽ ആഗോള എണ്ണക്കടത്തിന്റെ കേന്ദ്രമായ ഈ ജലപാതയിലൂടെ ഇപ്പോഴും കപ്പലുകൾ സുരക്ഷിതമായി നീങ്ങുന്നുണ്ടെന്ന അവകാശവാദവുമായി അമേരിക്കൻ സൈന്യവും രംഗത്തുണ്ട്.


ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലും തെക്കൻ മേഖലകളിലും ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ 47-ലധികം പേർ കൊല്ലപ്പെട്ടതാണ് ഇപ്പോഴത്തെ അസ്വാരസ്യങ്ങൾക്ക് വഴിതെളിച്ചത്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ഈ നീക്കം. എന്നാൽ, ഈ ആക്രമണങ്ങൾ പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച 14 ഇന ധാരണാപത്രത്തിന്റെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു. യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ ആഴ്ച ആദ്യം അമേരിക്കയും, ഇറാനും ഒരു പ്രാരംഭ കരാറിൽ ഒപ്പുവെച്ചിരുന്നു. അടുത്ത 60 ദിവസത്തിനുള്ളിൽ ഒരു സ്ഥിരമായ അന്തിമ കരാറിലെത്താൻ ഇരുപക്ഷവും സമ്മതിച്ചിരുന്നതുമാണ്. എന്നാൽ, ഇസ്രയേലിന്റെ ആക്രമണങ്ങൾ ഈ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണെന്നാണ് ഹിസ്ബുള്ളയും ഇറാനും വിശ്വസിക്കുന്നത്. ഇതിന് മറുപടിയായാണ് തങ്ങളുടെ സൈന്യമായ ഇസ്‌ലാമിക് റവല്യൂഷൻ ഗാർഡ് കോർപ്സ് വഴി ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചത്.ലോകത്തിന്റെ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിൽ ഹോർമുസ് കടലിടുക്ക് എന്ന ഈ ചെറിയ ജലപാതയ്ക്കുള്ള പങ്ക് അത്രമേൽ വലുതായതുകൊണ്ടാണ് ഇറാൻ ഇതിനെ എപ്പോഴും ഒരു തന്ത്രപ്രധാന ആയുധമാക്കുന്നത്. അമേരിക്ക എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ ടാങ്കറുകൾക്ക് സഞ്ചരിക്കാൻ പാകത്തിലുള്ള ആഴമുള്ള ഈ ഇടുങ്ങിയ കടലിടുക്കിലൂടെ പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണയും എണ്ണ ഉൽപന്നങ്ങളുമാണ് കടന്നുപോകുന്നത്. ഇത് ആഗോളതലത്തിൽ കടൽമാർഗ്ഗം കടത്തുന്ന എണ്ണയുടെ മൂന്നിലൊന്ന് ഭാഗ വരും. പ്രതിവർഷം ഏകദേശം 600 ബില്യൺ ഡോളറിന്റെ ഊർജ്ജ വ്യാപാരം നടക്കുന്ന ഈ പാത നേരത്തെയും യുദ്ധസമാനമായ സാഹചര്യങ്ങൾ ഉണ്ടായപ്പോൾ ഇറാൻ തടഞ്ഞിട്ടുണ്ടായിരുന്നു. ഇത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ അക്കാലത്ത് കാരണമായിട്ടുണ്ട്.


എന്നാൽ, ഹോർമുസ് കടലിടുക്ക് അടച്ചതായുള്ള ഇറാന്റെ പ്രഖ്യാപനങ്ങൾ നിലനിൽക്കുമ്പോഴും നിലവിൽ കപ്പൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. ഒരൊറ്റ ദിവസം തന്നെ 55 വാണിജ്യ കപ്പലുകൾ 17 ദശലക്ഷം ബാരലിലധികം എണ്ണയുമായി ഇതിലൂടെ സുരക്ഷിതമായി കടന്നുപോയതായി അവർ ചൂണ്ടിക്കാണിക്കുന്നു. ഈ തന്ത്രപ്രധാന പാതയുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതം തടസ്സമില്ലാതെ തുടരുന്നു എന്ന് ഉറപ്പുവരുത്താനും അമേരിക്കൻ സൈന്യം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അമേരിക്കൻ വക്താക്കൾ അറിയിച്ചു.


ഹോർമുസ് കടലിടുക്കിലെ തർക്കങ്ങൾക്കിടയിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ചർച്ചകൾക്ക് സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ തുടക്കമാവുകയാണ്. ഇറാനിയൻ ആണവ പ്രശ്നത്തിലും ലെബനനിലെ വെടിനിർത്തൽ വിഷയത്തിലും പുരോഗതി ഉണ്ടാക്കുകയാണ് ഈ ചർച്ചകളുടെ പ്രധാന ലക്ഷ്യം. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള നയതന്ത്ര ചർച്ചകളിൽ വളരെ നിർണ്ണായകമായ ഒരു മധ്യസ്ഥ പങ്കാണ് പാകിസ്ഥാൻ വഹിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ഈ ‘ഇസ്ലാമാബാദ് ധാരണാപത്രം’ സാധ്യമാക്കിയതിൽ പാകിസ്ഥാന്റെ മുൻകാല ഇടപെടലുകൾ വളരെ വലുതായിരുന്നു എന്നാണ് അവരുടെ അവകാശവാദം. സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന ഈ പുതിയ റൗണ്ട് ചർച്ചകൾക്കായി ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് സായുധ സേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും നേരിട്ടാണ് പങ്കെടുക്കുന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരും, ഇറാന്റെ ഭാഗത്തുനിന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി എന്നിവരുമാണ് ഈ സുപ്രധാന സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.ചർച്ചകൾക്കായി സ്വിറ്റ്സർലൻഡിലേക്ക് തിരിക്കുന്നതിന് മുൻപ് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് മാധ്യമങ്ങളോട് പറഞ്ഞത് ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷങ്ങൾ “മെച്ചപ്പെടുന്നുണ്ടെന്നാണ്”. എന്നാൽ ഭൂമിശാസ്ത്രപരമായ യാഥാർത്ഥ്യങ്ങൾ ഇപ്പോഴും സങ്കീർണ്ണമാണ്. ഇസ്രയേൽ തങ്ങളുടെ സൈന്യത്തെ ലെബനനിൽ നിന്ന് പിൻവലിക്കാൻ തയ്യാറായിട്ടില്ല. ഹിസ്ബുള്ളയുമായുള്ള തങ്ങളുടെ പോരാട്ടം ഇറാനുമായുള്ള കരാറിന്റെ ഭാഗമല്ലെന്നാണ് ഇസ്രയേലിന്റെ വാദം. അതേസമയം, ഇറാൻ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. അമേരിക്ക തങ്ങളുടെ പ്രതിബദ്ധതകൾ പാലിക്കണമെന്നും, ലെബനനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാൻ യുഎസ് സമ്മർദ്ദം ചെലുത്തണമെന്നുമാണ് ഇറാന്റെ ആവശ്യം.


ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സമാധാനപരമായ ആവശ്യങ്ങൾക്കല്ല, മറിച്ച് അണുബോംബ് നിർമ്മിക്കാനാണ് ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നത് എന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും ആരോപണമാണ് ഇതിന്റെ കാതൽ. ഇതിനു മുൻപ് 2015-ൽ ബരാക് ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത്, ഇറാനും ലോകശക്തികളും തമ്മിൽ ഒരു ചരിത്രപരമായ ആണവ കരാർ ഒപ്പുവെച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരം അവരുടെ മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുക എന്നതായിരുന്നു കരാർ. എന്നാൽ 2018-ൽ ഡോണൾഡ് ട്രംപ് ഈ കരാർ ഏകപക്ഷീയമായി റദ്ദാക്കുകയും ഇറാന് മേൽ വീണ്ടും കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ ഇറാന്റെ സാമ്പത്തിക രംഗം, പ്രത്യേകിച്ച് എണ്ണ വ്യാപാരം പ്രതിസന്ധിയിലായി. അമേരിക്ക കരാറിൽ നിന്ന് പിന്മാറിയതോടെ, ഇറാൻ കരാറിലെ വ്യവസ്ഥകളിൽ നിന്ന് പടിപടിയായി പിന്മാറുകയും യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വർദ്ധിപ്പിക്കുകയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ പരിശോധനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഈ ആണവ തർക്കം വെറുമൊരു സാങ്കേതിക പ്രശ്നമല്ല, മറിച്ച് ലെബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ് തുടങ്ങിയ സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പിന്തുണയും ഇസ്രയേലുമായി ഇവർ നടത്തുന്ന യുദ്ധങ്ങളും ഈ പ്രതിസന്ധിയെ എപ്പോഴും സങ്കീർണ്ണമാക്കുന്നു.




Feedback and suggestions