7, July, 2026
Updated on 7, July, 2026 6
കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ കഴിഞ്ഞ പത്തുവർഷത്തെ വിവിധ ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണം.ആസൂത്രണ ബോർഡ്, പി.ആർ.ഡി എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചുള്ള പരാതികളിൽ ഉടൻ വിജിലൻസ് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം.ജുഡീഷ്യൽ കമ്മീഷൻ നൽകുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പി.എസ്.സി യുടെ ഘടനയിലും ഉള്ളടക്കത്തിലും ഭരണ സംവിധാനത്തിലും പ്രവർത്തന രീതിയിലും മൗലിക മാറ്റങ്ങൾ വരുത്തണം.വിവിധ സർക്കാർ തസ്തികളിലേക്കുള്ള നിയമനത്തിനുള്ള ചോദ്യപേപ്പർ നിർമ്മാണത്തിലെ അപാകതകൾ, ചോദ്യപേപ്പർ ചോർച്ച, ഉത്തര കടലാസിലെ മൂല്യനിർണ്ണയ തിരിമറി, വാചാ പരീക്ഷകളിലെ കള്ളക്കളി , നിയമനങ്ങളിലെ അഴിമതി എന്നിവയെ ആസ്പദമാക്കി പല ഘട്ടങ്ങളിലായി ഉയർന്ന ആരോപണങ്ങൾ പൂർണ്ണമായും അന്വേഷണ വിധേയമാക്കണം.ആസൂത്രണ ബോർഡ് ചീഫ് നിയമനങ്ങളിലെ റാങ്ക് ലിസ്റ്റ് പി.എസ് .സി തന്നെ റദ്ദാക്കിയത് ഗുരുതരമായ വീഴ്ചയുടെ കുറ്റസമ്മതമാണ്. പി.ആർ.ഡിയിലെ അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ നിയമനങ്ങളിൽ യോഗ്യത മാനദണ്ഡം തന്നെ മാറ്റുകയാണുണ്ടായത്. കെ. എ.എസ് നിയമനങ്ങളിൽ മാർക്ക് തട്ടിപ്പ് നടന്നതായി നിരവധി ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ പരാതി നൽകിയിരുന്നു.ഒരു ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ സമ്പൂർണ്ണമായി രാഷ്ട്രീയവൽക്കരിച്ചിരിക്കുകയാണ്. അംഗങ്ങളുടെ നിയമനത്തിന് ചില രാഷ്ട്രീയ നേതാക്കൾ വൻ തുക കൈപ്പറ്റിയതായി ആക്ഷേപമുണ്ട്. എൽ.ഡി.എഫിലെ ചില ഘടകകക്ഷികൾ തങ്ങൾക്ക് ക്വോട്ടയായി ലഭിച്ച പി.എസ്.സി അംഗത്വം വിറ്റതായി പാർട്ടി നേതാക്കൾ തന്നെ പറഞ്ഞിരുന്നു. രാഷ്ട്രീയ കച്ചവട ഉപാധിയായ പി.എസ്.സിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നിരിക്കുകയാണ്.പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന നാലു ലക്ഷത്തിൽപ്പരം രൂപയുടെ അതിഭീമമായ ശമ്പളം വെട്ടിച്ചുരുക്കണം. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരേക്കാൾ മുന്തിയ ശമ്പളവും പെൻഷനുമാണ് ഇവർ പറ്റുന്നത്. പി.എസ. സി അംഗങ്ങളുടെ എണ്ണം ആവശ്യത്തിലധികമാണ്.