നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ കൗൺസിലിംഗ് പൂർത്തിയായി; ശിക്ഷാവിധി നാളെ പ്രഖ്യാപിക്കാൻ സാധ്യത കുറവ്,റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും


15, July, 2026
Updated on 15, July, 2026 46


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് ജില്ലാ നിയമസഹായ വേദിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക കൗൺസിലിംഗ് നൽകി. ഇന്നലെയും ഇന്നുമായാണ് കൗൺസിലിംഗ് നടപടികൾ പൂർത്തിയാക്കിയത്. പ്രതിയുടെ മാനസികാവസ്ഥയും പശ്ചാത്തലവും വിലയിരുത്തി തയ്യാറാക്കുന്ന കൗൺസിലിംഗ് (മിറ്റിഗേഷൻ) റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാകും കോടതി അന്തിമ വിധി പ്രസ്താവിക്കുക.


മിറ്റിഗേഷൻ റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും; റിപ്പോർട്ടിന്മേലുള്ള വാദത്തിന് ശേഷം മാത്രം വിധി പ്രസ്താവം


കേസിൽ ചെന്താമരയ്ക്കുള്ള ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് നാളെയാണെന്ന് നിശ്ചയിച്ചിരുന്നെങ്കിലും, വിധി നാളെ ഉണ്ടാകാൻ സാധ്യത കുറവാണെന്ന് പ്രോസിക്യൂട്ടർ എം. ജെ. വിജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ മിറ്റിഗേഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിന്റെ അടിസ്ഥാനത്തിൽ ഇരുഭാഗത്തിന്റെയും വാദം വീണ്ടും തുടരാനാണ് സാധ്യത. ഇതിനുശേഷമേ ശിക്ഷയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് കോടതി കടക്കുകയുള്ളൂ.നാളത്തെ കോടതി നടപടികൾക്കായി പ്രതി ചെന്താമരയെ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കാനാണ് കോടതി നിലവിൽ നിർദേശം നൽകിയിരിക്കുന്നത്. പ്രതിയെ നേരിട്ട് ഹാജരാക്കാത്തതും റിപ്പോർട്ടന്മേലുള്ള തുടർവാദങ്ങളും കണക്കിലെടുക്കുമ്പോൾ നാളെത്തന്നെ ശിക്ഷാവിധി പുറപ്പെടുവിക്കാനുള്ള സാധ്യത മങ്ങുകയാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.




Feedback and suggestions